Monday, October 3, 2011

നിലപാട്‌





ഒബാമയുടെ വാക്കും അയ്യരുടെ കോഡും

ഷഫീക്ക് എച്ച്

   


തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് ആണ് ആദ്യമായി ജനസംഖ്യയെ പ്രശ്‌നവല്‍ക്കരിച്ചത്. അദ്ദേഹം വികസനവുമായി ബന്ധപ്പെടുത്തിയാണ് ഇത് പരിശോധിച്ചത്. പ്രകൃതി ദുരന്തം അനിവാര്യമാണ് എന്ന് പറയുന്നിടത്താണ് ഇത് എത്തിച്ചേര്‍ന്നത് എന്നുപറയേണ്ടതില്ലല്ലോ.

ഷഫീക്ക് എച്ച്, എഡിറ്റര്‍
ഇപ്പോള്‍ നമ്മുടെ മുന്നില്‍ വീണ്ടും ജനസംഖ്യ സിദ്ധാന്തം ചര്‍ച്ചകളില്‍ കടന്നുവന്നിരിക്കുന്നു. ഇന്നത് പൗരന്റെ ജനാധിപത്യത്തിന്റെ, അതിലുമുപരി മനുഷ്യാവകാശത്തിന്റെ സീമകളിലേക്കുവരെ വ്യാപിച്ചുകൊണ്ടാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. അതാണ് ജസ്റ്റിസ് വി.ആര്‍.കൃഷ്ണ അയ്യര്‍ അദ്ധ്യക്ഷനായുള്ള കമ്മീഷന്‍ മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ അടങ്ങിയിട്ടുള്ളത്.

ജനങ്ങള്‍ കൂടുന്നതുകൊണ്ടാണ് ഇന്ന് വികസനം സാധ്യമാകാത്തത്, ദാരിദ്ര്യവും പട്ടിണിയും ശക്തിയാര്‍ജ്ജിക്കുന്നത്, അന്തരീക്ഷ മലിനീകരണം സംഭവിക്കുന്നത്, പ്രകൃതിക്ക് നാശം സംഭവിക്കുന്നത്, ഇതാണ് ഇന്ന് നമ്മളെ പറഞ്ഞു പഠിപ്പിക്കുന്നത്. ഇന്ത്യയിലേയും ചൈനയിലേയും ജനങ്ങളാണ് ലോകത്തെ വിഭവങ്ങളത്രയും തിന്നുമുടിപ്പിക്കുന്നതെന്നാണ് പ്രശസ്തമായ ഒബാമാ വാക്യം. ഇതില് എത്രമാത്രം ശരിയുണ്ട്?

അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയിലെ ഒരു ജീവജാലം മാത്രമാണ് മനുഷ്യന്‍. പലപ്പോഴും പലഘട്ടങ്ങളിലും പല ജീവജാലങ്ങളും പെറ്റുപെരുകുകയോ നാശമടയുകയോ ചെയ്തിട്ടുണ്ട്. ഇത് പ്രകൃതിയുടെ ചരിത്രമോ നിയമമോ ആണ്. ഇതിനു കാരണം ഭക്ഷണ ദൗര്‍ലഭ്യമാകാം. അല്ലെങ്കില്‍ മറ്റേതുമാകാം. ഏതു ജീവജാലവും പെറ്റുപെരുകുന്നത് പ്രകൃതിയ്ക്ക് അന്യമല്ല. പ്രകൃതിയിലെ സന്തുലനാവസ്ഥയ്ക്ക് കോട്ടം വരില്ല.

പിന്നെ എന്താണ് പ്രകൃതിയ്ക്ക് കോട്ടം വരുത്തുന്നത് എന്നതിനേക്കാള്‍ എന്നുമുതലാണ് പ്രകൃതിയുടെ സന്തുലനാവസ്ഥയില്‍ താളക്രമങ്ങള്‍ വന്നത് എന്നത് പരമ പ്രധാനമാണ്. കാരണം ആ ചോദ്യത്തിലാണ് അതിനുള്ള ഉത്തരവും കുടികൊള്ളുന്നത്. ആധുനിക വ്യവസായ സംരംഭങ്ങള്‍ വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി ഭൂമുഖത്ത് രംഗപ്രവേശം ചെയ്തതുമുതലാണ്, അതായത് 300-400 വര്‍ഷങ്ങള്‍ക്കുള്ളിലാണ് പ്രകൃതിയുടെ താളവും ക്രമവും നഷ്ടപ്പെടുന്നത്.

എന്നാല്‍ വര്‍ഗസമൂഹം കടന്നുവരുന്നത് അതിനും എത്രയോ കൊല്ലങ്ങള്‍ മുമ്പാണ്. അടിമത്തസമൂഹമോ ജന്മിത്തസമൂഹമോ നിലനിന്നിരുന്ന കാലങ്ങളിലൊന്നും പ്രകൃതിയ്ക്ക് ഭംഗം വന്നതായി കാണുന്നില്ല. അത് ആധുനിക വ്യവസായവര്‍ഗത്തിന്റെ, ആധുനിക മുതലാളിവര്‍ഗത്തിന്റെ ഉദയത്തോടെയാണ് സംഭവിച്ചത്.

ഒബാമയുടെ വാക്കുകളാണ് കൃഷ്ണ അയ്യര്‍ക്ക് വന്നു ചേര്‍ന്നത് എന്നത് ആശ്ചര്യജനകമാണ്. ലോകകജനതയെ കൊള്ളയടിക്കുന്ന, ചൂഷണം ചെയ്യുന്ന, സൈനികവും സാമ്പത്തികവുമായി കടന്നാക്രമിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ വാക്കുകളെങ്ങനെ കൃഷ്ണ അയ്യര്‍ക്കു വന്നുചേര്‍ന്നു എന്നു ചോദിച്ചാല്‍ 'അതാണ് മുതലാളിത്തം' എന്നു പറയേണ്ടി വരും. ഇന്നതിനു കൂടുവിട്ട് കൂടുമാറാനുള്ള തന്ത്രം കൈവന്നിരിക്കുന്നു.


എന്തുകൊണ്ടാണ് മുതലാളിവര്‍ഗത്തിന്റെ ഉദയത്തിനും നിലനില്‍പ്പിനും ആധാരമായ സാങ്കേതികവിദ്യ പ്രകൃതിയ്ക്ക് അനുപൂരകമാകാതിരുന്നത്? കാരണം അവ മനുഷ്യന്റെ മൊത്തം നിലനില്‍പ്പിനേക്കാള്‍ മുതലാളിവര്‍ഗ്ഗത്തിന് ലാഭം ഉണ്ടാക്കിത്തീര്‍ക്കുവാന്‍ വേണ്ടിയുള്ളതാണ്. ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കിക്കൊണ്ടു മാത്രമേ ഇത് സാധ്യമാവൂ എന്നതാണ് ഇതിന്റെ മറുപുറം. അങ്ങനെയാണ് ഉള്ളവനും ഇല്ലത്തവനും തമ്മിലുള്ള അന്തരം മൂര്‍ച്ചിക്കുന്നത്. ഇതാണ് ലാഭത്തിന്റെ അടിസ്ഥാനം. ലാഭം നിയന്ത്രണമില്ലാത്ത കാളയെപ്പോലെയാണ്. അതിന് മനുഷ്യനെന്നില്ല, സഹജീവികളെന്നില്ല, പ്രകൃതിയെന്നില്ല. എന്തിനെയും ഉഴുതുമറിക്കുകയാണ് ലക്ഷ്യം. തന്റെ യജമാനന്റെ സമ്പത്ത് കുന്നുകൂട്ടുക എന്നതാണ് ലക്ഷ്യം. ദരിദ്രന്റെ വിയര്‍പ്പാണ് ഇതിന്റെ മൂലധനം. അതുകുടിച്ചാണ് ലാഭം വീര്‍ക്കുന്നത്. അതിലൂടെ സമ്പന്നന്‍ വീര്‍ക്കുന്നതും. അതുകൊണ്ടാണ് പ്രകൃതിനാശത്തിന് മൊത്തം മനുഷ്യ വംശത്തെ, ജനസംഖ്യയെ പ്രതിക്കൂട്ടിലാക്കുന്നതില്‍ പാകപ്പിഴയുണ്ടെന്നു പറയുന്നത്. 

മുതലാളിത്ത ലോകക്രമം മുന്നോട്ട് വെയ്ക്കുന്ന ഒരു സിദ്ധാന്തമാണ് ജനസംഖ്യാ സിദ്ധാന്തം. ഓട്ടയെ ഇരുട്ടുകൊണ്ടടയ്ക്കുന്ന ഒരു തന്ത്രമാണിത്. ഇന്നത്ത വ്യവസ്ഥയ്ക്കുള്ളിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കാണാതെ പൊയ്ക്കൂടാ. ഇത് മുതലാളിത്തത്തിന്റെ പ്രതിസന്ധിയെയാണ് വെളിപ്പെടുത്തുന്നത്. പ്രകൃതി സമ്പത്ത് കൊള്ളയടിയ്ക്കുന്നത് ലോകത്തെ ഭൂരിപക്ഷം വരുന്ന പാവങ്ങളാണെന്ന് പ്രചരിപ്പിക്കുക. അവന്‍ തിന്നുമുടിച്ചിട്ടാണ് ദാരിദ്ര്യം ഉണ്ടാവുന്നതെന്ന് ചിത്രീകരിക്കുക, ഇതാണ് ലക്ഷ്യം.

 മുതലാളിത്ത ലോകക്രമം മുന്നോട്ട് വെയ്ക്കുന്ന ഒരു സിദ്ധാന്തമാണ് ജനസംഖ്യാ സിദ്ധാന്തം. ഓട്ടയെ ഇരുട്ടുകൊണ്ടടയ്ക്കുന്ന ഒരു തന്ത്രമാണിത്
 .
വാസ്തവമെന്താണ്? പ്രകൃതി സമ്പത്തിന്റെ 90%വും കൊള്ളയടിച്ചുകൊണ്ട് പോകുന്നത് ജനസംഖ്യയില്‍ 10%-ല്‍ താഴെ വരുന്ന സമ്പന്ന വിഭാഗമാണ്. അവര്‍ കൊള്ളയടിച്ചതിന്റെ ബാക്കി കൊണ്ടാണ് ഭൂമിയിലെ 90%-ത്തിലധികം വരുന്ന ജനത ജീവിക്കുന്നത്. ഈ അന്തരം മറച്ചുവെച്ചുകൊണ്ടാണ്, അതായത് തങ്ങളുടെ കൈവശമുള്ള 90% വരുന്ന സമ്പത്തും വിഭവങ്ങളും മറച്ചുവെച്ചുകൊണ്ടാണ് ദരിദ്രകോടികളെ പ്രതിക്കൂട്ടിലാക്കുന്നത്.

ഇതു തന്നെയാണ് വി.ആര്‍.കൃഷ്ണ അയ്യര്‍ മുന്നോട്ട് വയ്ക്കുന്ന വനിതാ സംരക്ഷണ ക്ഷേമ ബില്‍ (നിര്‍ദ്ദേശങ്ങള്‍) ഉള്‍ക്കൊള്ളുന്നത്. ജനസംഖ്യാ നിയന്ത്രണം അതിലെ ഒരു നിര്‍ദ്ദേശം മാത്രമാണെന്നും മറ്റുള്ളവയെക്കൂടി കാണാതെ വിമര്‍ശിക്കരുതെന്നുമാണ് ചിലര്‍ വാദിക്കുന്നത്. ഇന്ത്യയിലെ സദാചാരമൂല്യങ്ങളെ, സാംസ്‌കാരിക ബോധത്തെ അഥവാ ജനമിത്ത ബോധത്തെ തകര്‍ത്തെറിയാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ മുതലാളിത്തത്തിന്റെ വേവലാതികള്‍ മാത്രമാണ് മറ്റുള്ള നിര്‍ദ്ദേശങ്ങള്‍. ഇത് ഇന്ന് കൊണ്ടുവരേണ്ടതല്ല. അതിനുള്ള സമയം എന്നേ കഴിഞ്ഞിരിക്കുന്നു. കതിരിന്മേല്‍ വളം വെയ്ക്കുകയല്ല വേണ്ടത്. മത മേലാളന്മാരെ സര്‍വ്വ മേഖലകളിലും മേയാന്‍വിട്ട് തടിച്ചുകൊഴുക്കാന്‍ അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, കേന്ദ്ര സര്‍ക്കാരുകള്‍ക്ക്, കോടതികള്‍ക്ക് മുതലാളിത്തം മുന്നോട്ടുവെയ്ക്കുന്ന ക്ഷേമസങ്കല്‍പ്പങ്ങള്‍ കൊണ്ടുവരാനാവുമോ എന്നതാണ് ചോദ്യം. വരട്ടെ എന്ന് നമുക്കാശിക്കാം. തീര്‍ച്ചയായും അത്തരം നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകണം. എന്നാല്‍ ആ നിര്‍ദ്ദേശങ്ങളില്‍ 'ഒന്നുമാത്രമായ' ജനസംഖ്യാ പ്രശ്‌നം അതായത് ഒരു ദമ്പതിയ്ക്ക് രണ്ടു കുഞ്ഞുങ്ങള്‍ മാത്രമേ പാടുള്ളുവെന്ന് ശഠിക്കുന്ന നിര്‍ദ്ദേശമാണ് കൃഷ്ണ അയ്യര്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളിലെ കാതലായ ഭാഗമെന്ന് നമ്മള്‍ കാണാതിരുന്നുകൂടാ. വിഷം തരുമ്പോള്‍ മധുരത്തില്‍ പൊതിഞ്ഞുതരണം എന്നൊരു ചൊല്ലുണ്ട്. അതിതാണ്.

ഒബാമയുടെ വാക്കുകളാണ് കൃഷ്ണ അയ്യര്‍ക്ക് വന്നു ചേര്‍ന്നത് എന്നത് ആശ്ചര്യജനകമാണ്. ലോകകജനതയെ കൊള്ളയടിക്കുന്ന, ചൂഷണം ചെയ്യുന്ന, സൈനികവും സാമ്പത്തികവുമായി കടന്നാക്രമിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ വാക്കുകളെങ്ങനെ കൃഷ്ണ അയ്യര്‍ക്കു വന്നുചേര്‍ന്നു എന്നു ചോദിച്ചാല്‍ 'അതാണ് മുതലാളിത്തം' എന്നു പറയേണ്ടി വരും. ഇന്നതിനു കൂടുവിട്ട് കൂടുമാറാനുള്ള തന്ത്രം കൈവന്നിരിക്കുന്നു.

സാമ്രാജ്യത്വ മുതലാളിത്തത്തിന് ഇനി ജനതയുടെ ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കാതെ നിലനില്‍ക്കാനാവില്ല. അതാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. അതാണ് ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കേരളവും. ഇനി തങ്ങളുടെ കൈയ്യിലുള്ള പ്രകൃതി വിഭവങ്ങള്‍ അല്പം പോലും ജനങ്ങള്‍ക്കായി വിട്ടുകൊടുത്തുകൊണ്ട് നിലനില്‍ക്കാന്‍ കഴിയാത്തത്ര പ്രതിസന്ധിയിലാണ് മുതലാളിത്തം. അതുകൊണ്ടാണിവര്‍ ജനസംഖ്യാ സിദ്ധാന്തം രൂപകല്‍പ്പന ചെയ്തത്. ഇത് മുമ്പേ നടന്ന പ്രക്രിയയാണ്. അന്ന് ബക്കറ്റും സോപ്പും നല്‍കിയാണ് വന്ധീകരണത്തിനായി ആളുകളെ ആകര്‍ശിച്ചിരുന്നത്. ഇപ്പോള്‍ കയ്യാങ്കളിയില്‍ കാര്യമെത്തിയിരിക്കുന്നു. ക്രിമിനല്‍ നിയമങ്ങള്‍ തന്നെ ഇതിനായി സജ്ജമാകാന്‍ പോകുന്നു. മൂന്നാം കുഞ്ഞ് ജനിക്കുന്നതുതന്നെ മ്ലേച്ഛകരമാക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ആ കുഞ്ഞിന്റെ മേലുള്ള ഉത്തരവാദിത്വം കൈയ്യോഴിഞ്ഞിരിക്കുന്നു. ഇത് സമൂഹത്തെ കൈയ്യൊഴിയലാണ്. ഒരു കുഞ്ഞ്, അത് ആദ്യത്തെതോ രണ്ടാമത്തേതോ മൂന്നാമത്തേതോ ആയിക്കൊള്ളട്ടെ, അവന്‍ ഈ സമൂഹത്തിലാണ് ജീവിക്കാന്‍ പോകുന്നത്. ഇവിടെയാണ് കൊള്ള കൊടുക്കലുകള്‍ നടത്തുന്നത്.
അവനെയാണ് നിങ്ങള്‍ കയ്യൊഴിയാന്‍ പോകുന്നത്. അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് പാവപ്പെട്ട ഈ ജനതയെയും. പതിനായിരങ്ങള്‍ക്കുള്ള പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന ഒരു വ്യവസായ സംരംഭം വരുന്നത് ഇവിടെയാര്‍ക്കും പ്രശ്‌നമാകുന്നില്ല. അത് വരുന്നതോടെ കൂടും കുടിയും വിട്ട് ഇറങ്ങേണ്ടിവരുന്ന പാവങ്ങള്‍ക്കുവേണ്ടി കരയാത്ത കണ്ണുകളാണ് നമ്മുടേത്. പ്രശ്‌നക്കാര്‍ ജനങ്ങളാണ്, കുഞ്ഞുങ്ങളാണ്. അത് രണ്ടാമനോ മൂന്നാമനോ എന്നതല്ല, അവര്‍ കുഞ്ഞുങ്ങളാണ്, വ്യക്തികളാണ് എന്നതാണ്. ഇനി നാളെ 'കുഞ്ഞുങ്ങളേ പാടില്ല' എന്നും അല്‍പ്പം കടന്നു ചിന്തിച്ചാല്‍ 'ആത്മഹത്യയ്ക്ക് സാമ്പത്തിക സഹായം' ചെയ്യുന്ന സ്ഥിതിയിലേയ്ക്കും കാര്യങ്ങള്‍ എത്തിച്ചേരാം. ഇന്ന് രണ്ടു കുഞ്ഞുങ്ങളില്‍ മാത്രം ഒതുങ്ങുന്നതിന് സാമ്പത്തിക സമ്മാനങ്ങള്‍ നല്‍കുന്ന (ഒരു കുഞ്ഞ് അധികമായി ജനിക്കാതിരുന്നാല്‍ ഭരണാധികാരി വര്‍ഗത്തിന് ഉണ്ടാകുന്ന സാമ്പത്തിക നേട്ടത്തിന്റെ ഒരു വിഹിതം കൈക്കൂലിയായി സ്ത്രീകള്‍ക്ക് നല്‍കുന്നുവെന്ന് മാത്രം.) ഇവര്‍ക്ക് ആത്മഹത്യ ചെയ്യുന്നവര്‍ക്കും സാമ്പത്തിക സഹായം/സമ്മാനം നല്‍കാനാവും. എത്ര ക്രൂരമാണ് ഇന്ന് മുതലാളിത്തം!

വാല്‍ക്കഷ്ണം: കാള പെറ്റിരിക്കുന്നു. ഇനി കയറെടുക്കാം.

No comments:

Post a Comment